യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ബിനു ചുള്ളിയിലിന് സാധ്യത. ഒ ജെ ജനീഷ് മന്ത്രിയായ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മാറ്റം വരുന്നത്. അധ്യക്ഷൻ ആരാകുമെന്ന് യൂത്ത് കോൺഗ്രസിനുള്ളിലും കോൺഗ്രസിനുള്ളിലും വലിയ ചർച്ചയായിരുന്നു.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയെന്ന നിലയിൽ ഗോവയുടെ ചുമതല ലഭിച്ച ബിനു അവിടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത്. കെ.സി.വേണുഗോപാൽ പക്ഷക്കാരനായ ബിനുവിനെ കഴിഞ്ഞ യൂത്ത് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നെങ്കിലും നേതൃത്വത്തിന്റെ നിർദേശ പ്രകാരം പിൻമാറുകയായിരുന്നു. വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനം രാജിവെച്ചപ്പോൾ പകരക്കാരനായി പരിഗണിക്കപ്പെട്ട പട്ടികയിലും പ്രധാന പേരുകാരനായിരുന്നു ബിനു ചുള്ളിയിൽ. ഇവിടെയും അവസാനനിമിഷമാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റപ്പെട്ടത്.







