പൊലീസ് നടപടികള്‍ക്കിലും, ഡല്‍ഹി ജന്തര്‍ മന്തറില്‍ കേക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധം തുടരുന്നു. പാര്‍ലമെന്റ് മാര്‍ച്ചിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഡല്‍ഹി പൊലീസ്. അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കുന്നതുവരെ ജന്തര്‍ മന്തറില്‍ സമരം തുടരുമെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക ട്വന്റിഫോറിനോട് പറഞ്ഞു.
കേന്ദ്രവുമായി ഉണ്ടായത് ഒരു പ്രയോജനവും ഇല്ലാത്ത കൂടിക്കാഴ്ചയെന്നും റാങ്ക പറഞ്ഞു. ഞങ്ങള്‍ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചു. സോനം വാങ്ചുകിനെ വിട്ടയക്കുക, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കി തുടങ്ങിയ മൂന്ന് ആവശ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വച്ചു. ഇതുവരെ തീരുമാനമൊന്നും അറിയിച്ചിട്ടില്ല. സമയം പാഴായി. ഒരുറപ്പും ലഭിച്ചില്ല. കേന്ദ്രത്തിന് ചര്‍ച്ച നടത്തണമെങ്കില്‍ ജന്തര്‍ മന്തറിലേക്ക് വരാം – അദ്ദേഹം പറഞ്ഞു
ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ്,നടി സിജ റോസ് തുടങ്ങി കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
അതേസമയം, സിജെപി പ്രതിഷേധത്തില്‍ കുറ്റകരമായ ഗൂഢാലോചന ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ 118 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നാണ് സേന വ്യക്തമാക്കുന്നത്. പൊലീസ് വാഹനങ്ങളും പൊതുമുതലും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഒരു പൊലീസ് ബസ് അടക്കം മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായി തല്ലി തകര്‍ത്തു. ജന്‍പഥ് പ്രദേശത്ത് കടകള്‍ അടിച്ചു തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
70 പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തു എന്ന് സിജെപി ആരോപിക്കുന്നു. ഇന്നലെ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്ത് എത്തിയത് അന്‍പതിനായിരം പ്രതിഷേധക്കാര്‍ എന്നാണ്് നിഗമനം.ഇന്നലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് 170 പേരെ എന്നാണ്് കണക്ക്. ഇവരില്‍ 40 പേര്‍് പൊലീസുകാരാണ്. 130 പ്രതിഷേധക്കാരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ കൂടുതല്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണനയില്‍ എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെ അക്രമം അഴിച്ചുവിട്ടവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.







