കോറോ ഹെൽത്ത് കമ്പനിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇന്നും തീരുമാനമാകാത്തതിൽ ആശങ്കയിൽ ജീവനക്കാർ. ഇന്നും ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറന്ന് കൊടുത്തില്ല. കമ്പനിയുടേത് നിഷേധാത്മക നിലപാടാണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല എന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്നും ജീവനക്കാർ ഓഫീസിൽ എത്തിയത്. എന്നാൽ ഓഫീസ് തുറന്നു കൊടുത്തിട്ടില്ല. വിഷയത്തിൽ തീരുമാനം ഒന്നുമാകാതെ വന്നതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി. കമ്പനിയുടെ നിലപാട് ആശാവഹമല്ല എന്നാണ് സർക്കാരിൻറെ പ്രതികരണം. കമ്പനിയുടേത് നിഷേധാത്മക നിലപാട് ആണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിന് ഉറപ്പില്ല എന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ചർച്ചയ്ക്ക് എത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ നീക്കം.
ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ കമ്പനി തെറ്റിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ സംഘടനകൾ കൊച്ചിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. എഐവൈഎഫ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും തീരുമാനം .







