ബംഗാളിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ അറിയിച്ചു. പ്രഭാസ് മൊണ്ടൽ ഒരു സൽകർമ്മം ചെയ്തല്ല മരിച്ചത്, അവസാനമായി ഒരു തവണ പോലും അവന്റെ മൃതദേഹം വീട്ടിൽ പ്രവേശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.
അവൻ ചെയ്ത ക്രൂരതയ്ക്കുള്ള ശിക്ഷയാണ് ലഭിച്ചതെന്നും അവസാനമായി ഒരു നോക്ക് കാണാൻ പോലും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. ഔദ്യോഗിക നടപടി ക്രമങ്ങളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ പറഞ്ഞു. അവൻ തെറ്റ് ചെയ്തു, ശിക്ഷിക്കപ്പെട്ടു. അവനെ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ, എനിക്ക് യാതൊരു എതിർപ്പുമില്ല.
മകന്റെ മരണ വിവരം അറിയിക്കാൻ രണ്ട് പൊലീസുകാർ വീട്ടിലെത്തിയപ്പോൾ ആശുപത്രിയിലേക്ക് പോകാൻ പോലും ഇവർ വിസമ്മതിച്ചു. രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും അവർ വ്യക്തമാക്കി.
തെളിവെടുപ്പിനിടെ പ്രതി പോലീസിന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് അന്വേഷണ സംഘത്തിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതി ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചതോടെ സ്വയംരക്ഷാർത്ഥം പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു. വെടിയേറ്റ പ്രഭാസ് മൊണ്ടലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.






