പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി ചോദിച്ചു. വിശദമായ വാദം കേൾക്കാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.
മുൻ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാണ് സർക്കാർ അപ്പീൽ നൽകിയതെങ്കിലും ഹൈക്കോടതി നോട്ടീസ് അയച്ചില്ല. നടന്നത് സംഘടിത ആക്രമണെന്ന് പൊലീസ് റിപ്പോർട്ടുണ്ടെന്നും ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഘടിതമെന്ന് പറയാനാകുമോ എന്ന് കോടതി ചോദിച്ചു. മുൻ പ്രോസിക്യൂട്ടർ പോലീസ് റിപ്പോർട്ടിനു വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ഡിജിപി കോടതിയെ അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ഒത്തുകളിച്ചുവെന്ന ആരോപണമുണ്ടെങ്കിൽ നടപടി സ്വീകരിച്ചോളൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.






