വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓഹരി കൈമാറ്റത്തിൽ നിലപാട് മാറ്റി സിപിഐഎം മുഖപത്രം ദേശാഭിമാനി. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്നാണ് ഇന്നത്തെ പത്രത്തിലെ ഒന്നാം പേജ് വാർത്ത. ഓഹരി കൈമാറ്റം കരാർ ലംഘിച്ചെന്നും സിപിഐഎം മുഖപത്രം. വിദേശനിക്ഷേപം വന്നത് എൽഡിഎഫിന്റെ ദീർഘവീക്ഷണത്തിന്റെ ഫലം എന്നായിരുന്നു ഇന്നലത്തെ വാർത്ത. എം.എസ്.സിയുടെ നിക്ഷേപം എൽഡിഎഫ് നേട്ടമെന്നും ദേശാഭിമാനി ഇന്നലെ വാർത്ത നൽകിയിരുന്നു
വിൽപ്പന യാഥാർത്ഥ്യമായാൽ തുറമുഖം എം.എസ്.സിയുടെ കുത്തകയാകുമെന്ന് വാർത്തയിൽ പറയുന്നു. തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ നിന്നാലേ നാടിന് നേട്ടമുണ്ടാകൂ എന്നും ദേശാഭിമാനി. 13000 കോടിയുടെ ഓഹരി കൈമാറുന്നത് ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണെന്ന് അദാനി പോർട്ടിന്റെ വാദം എന്നും കരാർ വ്യവസ്ഥകൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ദേശാഭിമാനിയുടെ വാർത്തയിൽ പറയുന്നു.
വിദേശ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് സഭയിൽ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ആണ് പാർട്ടി മുഖപത്രം നേട്ടമാക്കി ചിത്രീകരിച്ചത്. അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാൻ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിലാണ് പ്രതിപക്ഷം നിയമസഭയിൽ ആശങ്ക പ്രകടിപ്പിച്ചത്.






