യുഡിഎഫ് ബജറ്റ് അടുത്ത അഞ്ചുവർഷത്തേക്കുള്ള വികസന കാഴ്ചപ്പാടിന്റെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും , വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തും, പിന്നോക്കക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടയും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുജന ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും കേരളത്തിലെ സാമൂഹിക അവസ്ഥ സ്തംഭനാവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നത്. 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്. വാർഷിക പദ്ധതിയിൽ 20500 കോടിയുടെ കുറവാണുള്ളത്. മുൻ ബജറ്റ് റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡിന്റെ കാര്യത്തിൽ തെറ്റായ അനുമാനം നടത്തി. പ്രതീക്ഷിത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ വാർഷിക പദ്ധതി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുൻ സർക്കാരിൻറെ കാലത്തുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് ബജറ്റിന്റെ ആദ്യഭാഗം. കിഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബി പലിശ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതലാണ്. കിഫ്ബി പരിഷ്കരിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. കിഫ്ബിയുടെ പദ്ധതികൾക്ക് 3500 കോടി രൂപയുടെ വായ്പ കണ്ടെത്തേണ്ട ബാധ്യതയും ഈ സർക്കാരിൻറെ ചുമലിലാണ്. മുൻ സർക്കാർ പദ്ധതി ചെലവ് പെരുപ്പിച്ചു കാട്ടി. ധവളപത്രത്തിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.









