സംസ്ഥാന നിയമസഭയിൽ യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പോർട്ട് ഹബായി മാറ്റും. മിഷൻ സമുദ്ര പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞം റിങ് റോഡ് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും. കേരളത്തിന്റെ തീരദേശം, തുറമുഖങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
റോഡ്, സമുദ്ര, ഉൾനാടൻ ജലപാതകളെ കോർത്തിണക്കി സംസ്ഥാനത്തെ ഒരു മാരിടൈം സമ്പദ്വ്യവസ്ഥയായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്കരിക്കും. കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വിഴിഞ്ഞത്ത് കപ്പൽ നിർമ്മാണ ശാല നിർമ്മിക്കും. ഇൻവെസ്റ്റ് കേരളം സെൽ നിക്ഷേപങ്ങൾക്കുള്ള തടസ്സം ഇല്ലാതാക്കും ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ മാറ്റും.വിമാനത്താവള വികസനത്തിനായി 200 കോടി 4 വിമാനത്താവളങ്ങളെ എകോപിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.







