രമേശ് ചെന്നിത്തലയെ പാര്‍ട്ടി മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മന്ത്രിസഭയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടാല്‍ അത് സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. അദേഹത്തെ മന്ത്രിസഭയില്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ അംഗീകാരങ്ങളും രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല മന്ത്രിസഭയ്ക്ക് അനിവാര്യനാണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ കടുത്ത എതിർപ്പുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. സീനിയോരിറ്റി ഉൾപ്പടെ പരിഗണിച്ചില്ലെന്ന് അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചെന്നും ചെന്നിത്തല ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു.
കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് നേതാക്കളെ കാണാനോ സംസാരിക്കാനോ തയ്യാറാകാത്ത രമേശ് ചെന്നിത്തല ഹരിപ്പാടേയ്ക്ക് മടങ്ങിയിരുന്നു. അതിനിടെ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഇന്ന് കൂടിക്കാഴ്ച നടത്തും. തലസ്ഥാനത്തെത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് അനുയായികൾ സ്വീകരണമൊരുക്കും.







