കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുന്നു. കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം. പായപൊതിഞ്ഞ നിലയിൽ കണ്ടത് 2006 ല്‍ അടക്കിയ മറിയത്തിന്റെ മൃതദേഹമെന്ന് കണ്ടെത്തൽ. കല്ലറയിൽ കാണപ്പെട്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളിൽ നിന്നും പുറത്തേക്ക് വന്നതാണെന്ന സ്ഥിരീകരണത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. പള്ളിയുടെ 38ാം നമ്പർ കല്ലറയിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയതായിരുന്നു ദുരൂഹത ഉയർത്തിയത്.
ജെയിംസിനെ ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കം ചെയ്തതെന്നും, പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സഹോദരങ്ങൾ വ്യക്തമാക്കിയിരുന്നു. കല്ലറയിൽ കണ്ടെത്തിയ മൃതദേഹം 2014-ൽ കാണാതായ വിലങ്ങാട് സ്വദേശി ‘സിജോ’യുടേതാണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് പൊലീസ് കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. കല്ലറയിൽ മറിയാമ്മ, ജെയിംസ് എന്നിവരെയാണ് അടക്കം ചെയ്തിരുന്നത്.
ജൂൺ 13നാണ് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോളാണ് മൃതദേഹ സാദൃശ്യമുള്ള വസ്തുവിനെ കണ്ടതും ദുരൂഹത സംശയിക്കപ്പെട്ടതും. ആദ്യം മുതൽ ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരൂഹതകൾ ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നീട് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയതിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം വരുന്നത്.






