നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍. സുഗതന് ആറ് മാസം അവധി. സുഗതന് ആറു മാസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷയാണ് മേയര്‍ വി.വി. രാജേഷ് അംഗീകരിച്ചത്. സുഗതന്റെ അവധി പാസാക്കിയതിനെതിനെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
അവധി അപേക്ഷയെ പിന്തുണച്ച സുധീഷ് കുമാർ കോൺഗ്രസോ യുഡിഎഫോ അല്ലെന്നും സംഘ്പരിവാർ സഹായത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും കെ.എസ് ശബരീനാഥന്‍ പ്രതികരിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ടിൽ എവിടെയും അവധിയെന്നോ അതിനായുള്ള വോട്ടെടുപ്പെന്നോ ഉള്ള വകുപ്പുകൾ ഇല്ലെന്നും ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മേയർ അവധി അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ജയിലിൽ കിടക്കുന്ന ഒരാൾക്ക് അപേക്ഷ സമർപ്പിക്കാൻ അവകാശമുണ്ടെന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ നൽകിയതിൽ എന്താണ് തെറ്റ്? എന്നാൽ, അതുവെച്ച് കൗൺസിലിൽ ലീവ് അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ഞാൻ മനസിലാക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മുന്‍സിപ്പിലാറ്റി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് സുഗതന്‍റെ അവധി അപേക്ഷ പാസാക്കിയത്?. നഗരസഭ സെക്രട്ടറിക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കും. അഹങ്കാരം കാണിച്ചാല്‍ ഡല്‍ഹിയില്‍ നടന്നത് കണ്ടല്ലോ? ഈ നാട്ടിലൊരു നിയമമുണ്ട്. അപേക്ഷ കൊടുക്കാനുള്ള വകുപ്പാണ് ആഭ്യന്തര വകുപ്പ് സമ്മതിച്ചത്. ഇല്ലാതെ കാര്യം പറഞ്ഞ് നിയമത്തെ വളച്ചൊടിച്ചുവെന്നും ശബരീനാഥന്‍ കുറ്റപ്പെടുത്തി.
ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ 51 പേർ അവധി അപേക്ഷയെ പിന്താങ്ങിയത്. യുഡിഎഫ് വിമതൻ സുധീഷിന്‍റെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇതേത്തുടർന്ന് കൗൺസിൽ യോഗത്തിലുണ്ടായത്. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.
കാപ്പാ കേസ് പ്രതിയായ സുഗതൻ വിയ്യൂർ ജയിലിൽ കഴിയുകയാണ് നിലവിൽ. മേയറുടെ കാസ്റ്റിങ് വോട്ട് ഉൾപ്പെടെ 51 പേർ അവധി അപേക്ഷയെ പിന്തുണച്ചതോടെയാണ് വാഴോട്ടുകാണം വാർഡ് കൗൺസിലർ സുഗതന് കോർപറേഷൻ യോഗത്തിൽ ഹാജരാകുന്നതിൽ അവധി അനുവദിച്ചിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ വേണമെന്ന സുഗതന്‍റെ ആവശ്യം മുൻപ് ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു. അതേസമയം, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ വോട്ടിനിട്ട് അവധി അംഗീകരിച്ചതോടെ സുഗതന്‍റെ കൗൺസിലർ സ്ഥാനം സുരക്ഷിതമായി തുടരും.
ജനങ്ങൾ തെരഞ്ഞെടുത്ത് വന്ന ഒരു കൗൺസിലറാണ് സുഗതനെന്നും, അദ്ദേഹത്തിന്‍റെ അവധി അപേക്ഷയെ അംഗീകരിക്കണമെന്നാണ് തന്‍റെ നിലപാടെന്നും കോൺഗ്രസ് വിമത കൗൺസിലർ സുധീഷ് പ്രതികരിച്ചു. ‘കാപ്പാ കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ കോടതിയുടെ വഴിക്ക് നടക്കട്ടെ. ഈ വിഷയത്തിന്‍റെ പേരിൽ കൗൺസിൽ യോഗ നടപടികൾ അസ്ഥിരപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. വിഷയത്തിൽ വ്യക്തിപരമായ നിലപാടാണ് സ്വീകരിച്ചത്. ഭാവിയിൽ തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതിനോടും പ്രതികരിക്കും.’ സുധീഷ് കൂട്ടിച്ചേർത്തു.






