നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥി പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ സമരയാത്ര. ജൂലൈ 24ന് പുറപ്പെടും.
ജൂലൈ 27 രാവിലെ സമരകേന്ദ്രത്തിൽ എത്തി സമരത്തിൻ്റെ ഭാഗമാവും. ഡൽഹിയിലെ വിദ്യാർത്ഥി പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജൂലൈ 24 ന് തിരുവനന്തപുരത്തും 27 ന് ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഇന്ന് രാജ്യ വ്യാപകമായി രാജ്ഭവനകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. ഡിവൈഎഫ്‌ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളും റാലിയിൽ പങ്കാളികളാവും.
നാളെ രാജ്യവ്യാപകമായി സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിപ്പ് മുടക്കൽ സമരം നടത്തുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാത്രി പത്ത് മണിമുതൽ, ജന്തർമന്തറിന് സമാനമായ സമരവേദികൾ രാജ്യത്തുടനീളം ഉയർത്തും. രാത്രി പന്തംകൊളുത്തി പ്രകടനവും സാംസ്‌കാരിക പരിപാടികളും നടത്തും.
പാർലമെന്റ് മാർച്ചിന് നേരെയുള്ള പൊലീസ് അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ‘റിട്ടേൺ ഗിഫ്‌റ്റ്’ കാന്പെയ്‌നും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പൊലീസുകാർക്കും ശനി, ഞായർ ദിവസങ്ങളിൽ മെലഡി മിട്ടായി വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ച് കൂടിയാണ് മെലഡി മിട്ടായി വിതരണം.






