മുഖ്യമന്ത്രി പദത്തിൽ നിന്ന് പിണറായി വിജയൻ പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിൽ. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റി. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
കനത്ത തോൽവിയിൽ ഒന്നും മിണ്ടാതെ കാവൽമുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തലസ്ഥാനത്തെത്തിയ പിണറായി വിജയൻ, നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങും. എകെജി സെന്ററിന് സമീപത്തെ, ചിന്ത ഫ്ലാറ്റിലാകും പിണറായി വിജയൻ താമസിക്കുക. വൻ ആത്മവിശ്വാസത്തിൽ വോട്ടെടുപ്പിന് മുമ്പ് തലസ്ഥാനം വിട്ട പിണറായി വിജയൻ, പരാജയം പേറിയാണ് മടങ്ങിയത്. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ, വി ശിവൻകുട്ടി,എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
എകെജി സെന്ററിൽ നിന്നുള്ള വാഹനത്തിൽ ക്ലിഫ് ഹൗസിലേക്ക് യാത്ര. വൻ വാഹനവ്യൂഹങ്ങളുടെ അകമ്പടിയുമില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഉടൻതന്നെ എകെജി സെന്ററിന് സമീപത്തെ ചിന്താ ഫ്ലാറ്റിലേക്ക് മാറും. തിരഞ്ഞെടുപ്പ് ഫലത്തിൽ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം പിണറായി വിജയൻ പ്രതികരിച്ചേക്കും. ഇനി പിണറായി വിജയൻ പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതാണ് രാഷ്ട്രീയ കൗതുകം.






