മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ എംഎൽഎ. മെഡിക്കൽ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ല. ഭക്ഷണം മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല. പ്രസ്താവന വളച്ചൊടിച്ചെന്നും ജി സുധാകരൻ വ്യക്തമാക്കി.
മെഡിക്കൽ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നയായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരൻ പറഞ്ഞത്. ഭക്ഷണ വിതരണം നടത്തേണ്ടത് സർക്കാർ ആണെന്നും പ്രസ്താവന നടത്തിയിരുന്നു. എച്ച് സലാമിനെതിരെയും ജി സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ പണം പിരിച്ചു നൽകിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിക്ക്.
പണം പിരിച്ച സോഴ്‌സുകൾ വെളിപ്പെടുത്താനാവില്ല. സലാമിന് വിവരമില്ല. പിരിച്ച പണം പാർട്ടിക്ക് അല്ല കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തിൽ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് ഞാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി സുധാകരൻ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കൽ രംഗത്തെത്തിയിരുന്നു. ഏറ്റവും കുറഞ്ഞത് ദിവസവും 2500 പൊതികൾ എങ്കിലും നൽകേണ്ട ഇടമാണ് ആലപ്പുഴ മെഡിക്കൽ കോളേജ്. സർക്കാർ ഏറ്റെടുത്തുകഴിഞ്ഞാൽ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകൾ നൽകുവാൻ സർക്കാരിന് കഴിയുമെന്ന് അങ്ങേയ്ക്കോ പുതിയ ലാവണമായ ഐക്യ ജനാധിപത്യ മുന്നണിക്കോ പറയാൻ സാധിക്കുമോയെന്ന് മനു സി പുളിക്കൽ ഫേസ്ബുക്കിൽ കുറിച്ചു. ജി സുധാകരൻ പൊതിച്ചോറ് വിതരണം ചെയ്യുന്ന ഫോട്ടോ സഹതിമാണ് സിപിഐഎം നേതാവിന്റെ കുറിപ്പ്.







