വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. ഫയർഫോഴ്സ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിക്കാൻ കഴിഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥർ എത്തേണ്ട ആവശ്യമില്ല. എല്ലാം നിയന്ത്രണത്തിൽ ആണെന്നും ഫയർഫോഴ്സ് മേധാവി വ്യക്തമാക്കി.
അപകടത്തിൽ രണ്ട് പേർ മരിച്ചെന്നാണ് വിവരം. ഏഴ് പേരെ കാണാതായിട്ടുണ്ട്. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് തൊഴിലാളികളുമായി വന്ന ബസിന് മുകളിലേക്ക് പതിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മീനാക്ഷിപ്പാലത്തിലും ബസ് സ്റ്റോപ്പിലും മണ്ണ് മൂടി. അപകടത്തിൽപ്പെട്ട ബസ് പാലത്തിനടിയിലേക്ക് ഒഴുകി.
എൻഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ടത് നിർമ്മാണത്തിൽപ്പെട്ട അതിഥി തൊഴിലാളികൾ എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.






