വയനാട് കളക്ടറേറ്റിൽ എൻജിഒ അസോസിയേഷന്റെ ആവശ്യപ്രകാരം ഫയൽ കൈമാറ്റത്തിന് ഉത്തരവിറക്കി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. റവന്യൂ സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന ഫയലുകൾ തമ്മിൽ കൈമാറാനും തുടർന്ന് നടപടി സ്വീകരിക്കാനുമാണ് ഉത്തരവ്. സാധാരണ നിലയിൽ റവന്യൂ കമ്മീഷണറാണ് റവന്യൂ ഫയൽ കൈമാറ്റത്തെ സംബന്ധിച്ച ഉത്തരവിറക്കേണ്ടത്. കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻറെ നിയന്ത്രണത്തിലാണ് കളക്ടറേറ്റ് ഭരണമെന്നുള്ള ആരോപണങ്ങൾക്ക് കൂടിയാണ് നീക്കം വഴിവെക്കുന്നത്.
ഇക്കഴിഞ്ഞ മാസം 19നാണ് എൻജിഒ അസോസിയേഷൻ പ്രസിഡൻറ് ഉദ്യോഗസ്ഥരിലെ ജോലിഭാരം കുറയ്ക്കുന്നതിനായി A1, A2 സെക്ഷനുകളിലെ ഫയലുകൾ തമ്മിൽ കൈമാറാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകിയത്. ഇതിന് പിന്നാലെ ഈ മാസം 20ന് അപേക്ഷ പരിഗണിച്ചുകൊണ്ട് ജില്ലാ കളക്ടർ ആർ മേഘശ്രീ ഉത്തരവിറക്കുകയായിരുന്നു. ഉത്തരവ് പ്രകാരം A1 സെക്ഷൻ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസർ തസ്തികയിലുള്ള ജീവനക്കാരുടെ ജോലിക്കാര്യത്തെ സംബന്ധിച്ച ഫയലുകൾ A2 സെക്ഷനിലേക്കും, A2 സെക്ഷൻ കൈകാര്യം ചെയ്യുന്ന ഓഫീസ് അറ്റന്റൻസ് തസ്തികയിലുള്ള ജീവനക്കാരുടെ ജോലി കാര്യത്തെ സംബന്ധിച്ച ഫയലുകൾ A1 സെക്ഷനിലേക്കും കൈമാറി.
ഇരു സെക്ഷനുകളിലും ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം പ്രമോഷൻ, പ്രോബേഷൻ, വെരിഫിക്കേഷൻ, റെഗുലറൈസേഷൻ തുടങ്ങിയവയെ സംബന്ധിച്ച ഫയലുകൾ തമ്മിൽ കൈമാറ്റം ചെയ്യുന്നതിലൂടെ റവന്യൂ വകുപ്പിൽ അനിശ്ചിതത്വം നേരിടാനും സാധ്യത ഏറെയാണ്. എൻജിഒ അസോസിയേഷൻ എന്നുള്ളത് കോൺഗ്രസ് അനുകൂല സംഘടനയാണെന്നതിനാൽ വയനാട് ജില്ലാ കളക്ടറുടെ നീക്കത്തിനെതിരെ ഇടതു സംഘടനകൾ രംഗത്തിറങ്ങും എന്നാണ് സൂചന.






