തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ കയ്യാങ്കളിയിൽ കേസ് എടുത്ത് പൊലീസ്. സിപിഐഎം കൗൺസിലറുടെ പരാതിയിൽ മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേരെ പ്രതി ചേർത്താണ് കേസ്. ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഐഎം കൗൺസിലർ എസ് പി ദീപക്, ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. സംഘർഷത്തിൽ 6 എൽഡിഎഫ് കൗൺസിലർമാർക്കും മേയർ അടക്കം 4 ബിജെപി കൗൺസിലർമാർക്കും പരുക്കേറ്റിരുന്നു.
സംഘർഷത്തിൽ പരസ്പരം പഴിചാരി ബിജെപിയും എൽഡിഎഫും രംഗത്തെത്തിയിരുന്നു. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ രാജി ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ചേരിതിരിഞ്ഞ് ബിജെപിയും സിപിഐഎമ്മും തമ്മിൽ സംഘർഷമുണ്ടായത്. മേയറുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. എൽഡിഎഫ് കൗൺസിലർമാർ സ്ത്രീകളെ ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു.
സുഗതന്റെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. 101-ൽ അമ്പതാണ് ബിജെപിയുടെ അംഗബലം. സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണണൻ്റ പിന്തുണയോടെയാണ് ഭരണം. സുഗതൻ അയോഗ്യനായാൽ ബിജെപി അംഗങ്ങൾ 49 ആയി കുറയും. സ്വതന്ത്രൻ പിന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷവും ഇല്ലാതാകും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ആർ സുഗതനെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതി കിണഞ്ഞ് ശ്രമിക്കുന്നത്.







