ഡൽഹി മാളവ്യാ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 മരണം. ലെമൺ ഗ്രീൻ എന്ന ഹോട്ടലിലാണ് രാവിലെ 9 മണിയോടെ തീപിടിത്തം ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിലുള്ള റെസ്റ്റോറൻ്റിൽ നിന്നാണ് മുകളിലുള്ള മുറികളിലേക്ക് തീപടർന്നത്. തീ പൂർണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ള. ഹോട്ടലിൽ ഭൂരിഭാഗവും സൗത്ത് ആഫ്രിക്കൻ സ്വദേശികളാണ് ഉണ്ടായിരുന്നത്. തീയിൽ നിന്നും രക്ഷപ്പെടാനായി പലരും മുകളിലെ ജനാലകളിൽ നിന്ന് താഴേക്ക് എടുത്തുചാടുകയായിരുന്നു.അഞ്ച് നില കെട്ടിടത്തിയിലാണ് തീപടർന്നത്. സംഭവം നടക്കുമ്പോൾ 25 മുറികളിലായി ഏകദേശം 40 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും.വിവരം ലഭിച്ച ഉടൻതന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും ദുരിതബാധിത മേഖലയിൽ നിന്ന് നിരവധിപേരെ ഒഴിപ്പിച്ചുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് റിപ്പോർട്ട് . 6 മുറികൾക്കായിരുന്നു ലൈസൻസ് പ്രകാരം അനുമതി ഉണ്ടായിരുന്നത്.









