തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ആദ്യ ഗഡു ഉടൻ നൽകും. വന്യമൃഗ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളെ കൂട്ടായ ഉത്തരവാദിത്തത്തോടെ നേരിടണമെന്നും മന്ത്രി.
വൈദ്യുതിവേലി മറികടന്നെത്തിയ ആനയാണ് മോഹനനെ ആക്രമിച്ചതെന്ന് വനം മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട സാഹച്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ചാലക്കുടിയിൽ അടിയന്തര യോഗം ചേരുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളാണ്. ഇനി പരീക്ഷണത്തിന് സമയം ഇല്ലെന്ന് മന്ത്രി പറഞ്ഞു.
അതിരപ്പിള്ളിയിൽ കൃഷിയിടത്തിലെത്തിയ ആനയെ തുരത്തുന്നതിനിടെയാണ് മോഹനൻ കൊല്ലപ്പെട്ടത്. ചാലക്കുടിയിലെ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഇന്ന് പുലർച്ചെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. വെറ്റിലപ്പാറയിൽ നാട്ടുകാർ അന്തർ സംസ്ഥാന പാത ഉപരോധിച്ചു.







