നടൻ ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. അമ്മയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ടിനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണ്. അൻസിബയക്ക് പറയാനുള്ളത് അമ്മയിൽ പറയാമായിരുന്നു. ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല. ഒപ്പമുണ്ടാകും. നമുക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി.
അംഗങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു വാർത്ത കണ്ടത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനിൽ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മയിൽ തീർക്കണം. ഇതുപോലെ മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് പറയാനുണ്ടാകും.
ഞങ്ങൾ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനിയെക്കുറിച്ച് പറയാനാണെങ്കിൽ അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്.വ്യക്തിപരമായി ഒരാളെ കീറി മുറിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെ തന്നെ നിൽക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്ന് നടൻ ടിനി ടോം പ്രതികരിച്ചു. സ്റ്റേജ് ഷോ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാമെന്നും ടിനി ടോം പറഞ്ഞു.ഇവിടുത്തെ അംഗങ്ങളോട് വിവരങ്ങൾ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും ഞാൻ അയക്കാറില്ല. ഇന്ന് മെഡിക്കൽ ക്യാംപ് നടക്കുകയായിരുന്നു.അപ്പോഴാണ് പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ ഇത് വരുന്നത്. അമ്മയുടെ പരിപാടിയിൽ ഞാൻ സജീവമാണ്.
നന്നായി പ്രവർത്തിക്കുന്നവനാണ്. ഇനി ഉയർന്ന് കയറി പോകുമോ എന്നൊക്കുള്ള ചിന്തയാകാം.പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അൻസിബ പറയുന്നു. അങ്ങനെ പറയാൻ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാൻ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരൻമാരെല്ലാം മുസൽമാൻമാരാണെന്നും ടിനി ടോം പറഞ്ഞു.





