നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്തി എൽഡിഎഫ് യോഗം. പേരാവൂരിൽ മത്സരിപ്പിച്ചതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ. മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ജയിക്കില്ലെന്ന് എല്ലാവർക്കും അറിയായിരുന്നു. എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവർ അതൃപ്‌തി രേഖപ്പെടുത്തി.
സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്ന് മുന്നണി യോഗത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാൽ തിരിച്ചു വരാമെന്നും പിണറായി വിജയൻ വ്യക്തമാക്കി. വിശദമായ ചർച്ച ജൂണിൽ നടക്കും. 2029 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാമെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം രാഷ്ട്രീയ പാർട്ടികൾ അവരുടേതായ പാർട്ടി യോഗങ്ങൾ ചേരുമെന്ന്
ജോസ് കെ മാണി വ്യക്തമാക്കി. അതിനു ശേഷം വിശദമായ കാര്യങ്ങൾ മുന്നണി യോഗത്തിൽ ചർച്ചയാകും. ജൂൺ 15 നു ശേഷം ഇടതു മുന്നണി യോഗം ചേരും. കേരള കോണ്ഗ്രസ് എമ്മിൽ ജയ പരാജയങ്ങൾ ഉണ്ടാകും. വീഴ്ച്ച ഉണ്ടായത് പരിശോധിക്കും. അത് മാറ്റി മുന്നോട്ട് പോകും. പാർട്ടി പിളർന്നപ്പോഴും പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടിട്ടുണ്ട്.ഒറ്റക്കെട്ടായിട്ടാണ് ഇടതു പക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ വ്യക്തികളെയോ പറയേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് ജോസഫിന്റെ ക്ഷണം ജോസ് കെ മാണി തള്ളി. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. ശക്തമായി തിരിച്ചുവരും. പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളും ജോസഫ് വിഭാഗത്തെ ക്ഷണിച്ചിരുന്നു. ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരുതിയാണ് ഇപ്പോൾ ക്ഷണിക്കുന്നത്.ഞങ്ങൾക്ക് ഒരു പ്രതിസന്ധിയുമില്ല. അണികൾ അവിടെത്തന്നെയുണ്ട്. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ തീരുമാനമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






