യുഡിഎഫ് സര്‍ക്കാരില്‍ മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്ന് മുതിര്‍ന്ന നേതാവ് കെഎന്‍എ ഖാദര്‍ ട്വന്റിഫോറിനോട്. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനവും ലീഗ് ആവശ്യപ്പെടില്ല. യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന ഒന്നും ഈ ഘട്ടത്തില്‍ ലീഗ് ചെയ്യില്ലെന്നും കെഎന്‍എ ഖാദര്‍ ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ സുഗമമായ ഒഴുക്കിന് വിഘാതമാകുന്ന ഒരു തരത്തിലുള്ള സമീപനവും ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. ലീഗിന് സീറ്റ് കുറഞ്ഞ സമയത്തും മന്ത്രിമാരുടെ എണ്ണം കുറച്ചിട്ടില്ലല്ലോ. ഇത്ര മന്ത്രിമാരെ കിട്ടണം, ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടണം, അത് വേണം, ഇത് വേണം എന്നൊക്കെ ഒരു വാശി പിടിച്ച് കുഞ്ഞുങ്ങളെ പോലെയുള്ള ഒരു പെരുമാറ്റം വളരെ പരിപക്വമായ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്നുള്ളത് ഉറപ്പാണ്. ഞങ്ങള്‍ അത് സീരിയസ് ആയിട്ട് എടുത്തിട്ടില്ല. അത് കൂടി ആലോചിച്ചിട്ട് യുഡിഎഫ് എന്ത് തീരുമാനിക്കുന്നോ അത് ഞങ്ങള്‍ക്ക് സമ്മതമാണ് – അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിലെ എല്‍ഡിഎഫ് ബിജെപി ഡീല്‍ ആരോപണത്തിലും കെഎന്‍എ ഖാദര്‍ മനസ് തുറന്നു. ബിജെപി-സിപിഐഎം ബന്ധം താന്‍ നേരില്‍ കണ്ടതെന്നും അന്നത്തെ റീട്ടെണിങ് ഓഫീസര്‍ പോലും ഇടത് മുന്നണിക്ക് വേണ്ടി നിലകൊണ്ടെന്നും ഖാദര്‍ പറഞ്ഞു. പത്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിട്ടും ബിജെപി എല്‍ഡിഎഫിന് വേണ്ടി വോട്ട് മറിച്ചെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു.
ബിജെപിക്ക് അവിടെ 25000 വോട്ട് നിയമസഭയില്‍ ഉണ്ടായിരുന്നു. 33000 വോട്ട് പാര്‍ലമെന്റില്‍ ഉണ്ടാരുന്നു. 2021ല്‍ ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയാണുണ്ടായത്. അതില്‍ ബിജെപി പ്രതിഷേധിച്ചില്ല. ഇത് ആസൂത്രിതമായിട്ടുള്ള പണിയായിരുന്നു. റിട്ടേണിംഗ് ഓഫീസറും അവര്‍ക്ക് അനുകൂലമായിരുന്നു. പിന്നീട് അവര്‍ക്കവിടെ സ്വതന്ത്ര സ്ഥാനാര്‍ഥി വന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കിട്ടിയത് 6000 വോട്ടാണ് – അദ്ദേഹം പറഞ്ഞു.






