താനയിലെ മുമ്പ്രയിൽ യുവാവിനെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിയായ മലയാളി ജയൻ ശിവാനന്ദൻ നായരുടെ മൊഴിയെടുപ്പ് തുടരുന്നു. അറസ്റ്റിലായ പ്രതിയെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയിൽ ഇന്നലെ കോടതി വിട്ടിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലാകുമ്പോൾ പ്രതിയിൽ നിന്ന് തോക്ക് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തോക്ക് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിൽ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. പണയമായി ഒരാൾ ഏൽപ്പിച്ച തോക്ക് എന്നതായിരുന്നു ആദ്യ മൊഴി.
വെടിവെച്ച രീതി പരിശോധിക്കുമ്പോൾ ജയൻ ശിവാനന്ദന് തോക്ക് ഉപയോഗിച്ച് പരിചയമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. അയൽവാസിയായ സ്ത്രീയുമായി തർക്കത്തിൽ ഏർപ്പെട്ട മൂന്നുപേരെയാണ് ജയൻ ശിവാനന്ദൻ വെടിവെച്ചത്. ഇതിൽ ഒരാൾ മരിക്കുകയും രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. അയൽവാസിയായ സ്ത്രീയും പോലീസ് കസ്റ്റഡിയിലാണ്.
അക്ബർ അബ്ദുൾ ഷെയ്ക്ക് എന്ന യുവാവ് ആശുപത്രിയിലെത്തും മുൻപ് മരിച്ചു. ഇയാളുടെ പിതാവ് അബ്ദുൾ ഹസൻ ഷെയ്ക്, സുഹൃത്ത് സമീർല അഹമ്മദ് എന്നിവർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലൈംഗീകാതിക്രമം ഉണ്ടായെന്നതടക്കമുള്ള അഭ്യൂഹങ്ങൾ പൊലീസ് തള്ളി. നാലാം വയസിൽ രക്ഷിതാക്കൾ മരിച്ചതോടെ അയൽവാസിയായ യുവതിയെ വളർത്തിയത് ജയൻ ശിവാനന്ദൻ നായരുടെ കുടുംബമാണ്. കേരളത്തിന് പുറത്ത് സ്ഥിരതാമസമാണ് ജയൻ ശിവാനന്ദൻറെ കുടുംബവും. നാൽപത് വർഷം മുൻപാണ് കൊൽക്കത്തയിൽ നിന്ന് ഇവർ മഹാരാഷ്ട്രയിലേക്ക് എത്തുന്നത്.









