തനിക്കെതിരായ ലൈംഗിക പീഡന പരാതി കോവളം മണ്ഡലത്തിൽ സ്വാധീനിക്കണമെങ്കിൽ 2021ൽ സ്വാധീനം ചെലുത്തണമായിരുന്നെന്ന് കോൺഗ്രസ് സ്ഥാനാർഥി എം വിൻസെന്റ് എംഎൽഎ. തനിക്ക് സീറ്റുണ്ടാകില്ലെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. അതിൽ അവർ ഒരു ഖേദപ്രകടനവും നടത്തിയിട്ടില്ല. പ്രതിസന്ധികാലത്ത് മണ്ഡലത്തിലെ ജനങ്ങൾ തന്നെ ചേർത്ത് പിടിച്ചിട്ടുണ്ടെന്നും എം വിൻസെന്റ് ട്വന്റിഫോറിനോട് പറഞ്ഞു.
ഡൽഹിയിൽ സിസി മീറ്റിംഗ് നടക്കുമ്പോൾ എനിക്ക് ഇവിടെ സീറ്റ് ഉണ്ടാകില്ലെന്ന് ചില മാധ്യമങ്ങൾ ആധികാരികമായി പറഞ്ഞു. ഈ വാർത്തകൾ വരുന്ന സമയത്ത് താൻ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ആയിരുന്നുവെന്ന് എം വിൻസെന്റ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പകുതിയിലധികം സീറ്റിൽ ഇത്തവണ യുഡിഎഫ് വിജയിക്കുമെന്ന് അദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
പരാതികൾ ഉയർന്നു വരുമ്പോൾ എന്റെ പേരിലുള്ള ആരോപണങ്ങൾ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് സ്വാഭാവികമാണെന്ന് എം വിൻസെന്റ് പ്രതികരിച്ചു. ഇത്തവണ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഉമ്മൻചാണ്ടി സാർ കൂടെയില്ല എന്നുള്ളതാണെന്ന് അദേഹം കൂട്ടിച്ചേർത്തു. എം വിൻസെന്റിന് സീറ്റ് നൽകിയതിനെതിരെ പീഡന കേസിലെ അതിജീവിത രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. കേസിൽ കോടതി വിധി വരും വരെ സ്ഥാനാർത്ഥിയാക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു.







