പാചക വാതക പ്രതിസന്ധിയിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. ഗ്യാസ് സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുന്നവർക്കെതിരെനടപടി സ്വീകരിക്കണം.
വിദ്യാർത്ഥി ഹോസ്റ്റലുകളിലേക്ക് ഗ്യാസ് സിലിണ്ടറുകളുടെ തടസ്സമില്ലാത്ത വിതരണം, ഭക്ഷ്യ എണ്ണകളുടെ വില നിയന്ത്രണം നടപ്പിലാക്കണം. ജോലി നഷ്ടപ്പെട്ട ഗിഗ് തൊഴിലാളികൾക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണമെന്നും കത്തിൽ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി. നഗരങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് പിന്നാലെ ഹോസ്റ്റലുകളും പിജി താമസ സൗകര്യങ്ങളിലും പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു തുടങ്ങി.
വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ മണ്ണെണ്ണ വിഹിതം ഉയർത്തുമെന്നും ജി ആര്‍ അനിൽ നമസ്തേ കേരളത്തിൽ അറിയിച്ചു. വിഷയത്തില്‍ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. മോദിജീ എൽപിജി എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പാർലമെന്റിന് മുന്നിൽ സിലിണ്ടർ ചിത്രങ്ങളുമായും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.





