യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈകിപ്പോയെന്നും യുദ്ധം തുടരാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളി. (Trump says Iranian leaders are in contact to end war)
ഇറാൻ അൽപം വൈകിപ്പോയെന്നും യുദ്ധം ചെയ്യാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയഭാവി പുനർനിർമ്മിക്കാൻ സഹായിക്കാൻ ഇറാനിയൻ നയതന്ത്രജ്ഞരോട് ട്രംപ് ആവശ്യപ്പെട്ടു. വലിയ സാധ്യതകളുള്ള പുതിയതും മികച്ചതുമായ ഇറാനെ സൃഷ്ടിക്കാൻ അവരുടെ സഹായം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ വ്യോമസേനയും നാവികസേനയും വ്യോമപ്രതിരോധസംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും ട്രംപ് പറയുന്നു. മൂന്നു ദിവസത്തിനുള്ളിൽ ഇറാന്റെ 24 കപ്പലുകൾ നശിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഖമനയിയുടെ മകൻ മോജ്തബ ഖമനയി പരമോന്നത നേതാവാകുന്നത് താൻ താൽപര്യപ്പെടുന്നില്ലെന്നും ട്രംപ് പറയുന്നു. മുൻ നിശ്ചയിക്കപ്പെട്ടതിലും നേരത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ അത് നേരിടാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറയുന്നു. അമേരിക്കയുമായി വെടിനിർത്തലോ ചർച്ചകളോ നടത്താൻ ഉദ്ദേശ്യമില്ലെന്നും അരഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ ഇറാൻ അധിനിവേശം അമേരിക്കയ്ക്ക് ഒരു ദുരനുഭവമായി മാറുമെന്നും അരഗ്ചി. എൻ ബി സി ന്യൂസിന് നൽകിയ വിഡിയോ അഭിമുഖത്തിലാണ് പരാമർശങ്ങൾ.
അതിനിടെ, ഇറാനെതിരായ ട്രംപിന്റെ സൈനിക നടപടികൾക്ക് തടയിടാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ തള്ളി. ട്രംപിന്റെ യുദ്ധാധികാരങ്ങൾക്ക് കടിഞ്ഞാണിടാൻ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയമാണ് പരാജയപ്പെട്ടത്. 212-നെതിരെ 219 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്.
ആക്രമണ ഭീഷണി നേരിട്ട് ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് എത്തിയ ഇറാന്റെ രണ്ടാമത്തെ കപ്പലിനെ സുരക്ഷിതമായി ശ്രീലങ്കൻ നാവിക സേന ഏറ്റെടുത്തു. അതിനിടെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,230 ആയി. ബഹ്റൈനിലേക്ക് വീണ്ടും ഇറാന്റെ ആക്രമണമുണ്ടായി.സൗദിക്ക് നേരെയും ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായി. പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ വന്ന മൂന്ന് മിസൈലുകൾ ആകാശത്തുവെച്ച് തകർത്തായി സൗദി അറിയിച്ചു. യൂറോപ്യൻ യൂണിയൻ ,ജിസിസി രാജ്യങ്ങളുടെ യോഗത്തിൽ സമാധാനത്തിനും ഐക്യത്തിനും യുഎഇ ആഹ്വാനം ചെയ്തു







