പശ്ചിമേഷ്യയിലെ യുദ്ധം അനന്തമായി നീളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ഉടൻ അവസാനിക്കും, അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
ഇറാൻ ഭരണകൂടം ദുർബലമായി. അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.മിഡിൽ ഈസ്റ്റിൽ സമാധാനത്തിലേക്കുള്ള ഒരു ശാശ്വത പാത കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മിസ്റ്റർ നെതന്യാഹു പറഞ്ഞു. ”ഇത് അവസാനിക്കാത്ത യുദ്ധമല്ല, സമാധാനത്തിലേക്കുള്ള കവാടമാണിത്” ഫോക്സ് ന്യൂസിന്റെ ഹാനിറ്റി പ്രോഗ്രാമിൽ നെതന്യാഹു പറഞ്ഞു.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ ആക്രമണമേറ്റ ഇസ്രായേലിലെ ഒരു പ്രദേശം സന്ദർശിക്കവെയാണ് നെതന്യാഹു മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വലിയ സുഹൃത്ത്’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രായേലിനും ജൂത ജനതയ്ക്കും ഒപ്പം നിൽക്കുന്നതിന് അദ്ദേഹം മോദിയോട് വ്യക്തിപരമായി നന്ദി അറിയിച്ചു.
ഇന്ത്യൻ ജനതയുടെ സൗഹൃദം ഇസ്രായേൽ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവരോട് വലിയ ബഹുമാനമുണ്ടെന്നും നെതന്യാഹു പറഞ്ഞു. നരേന്ദ്ര മോദിയുമായി ദീർഘനേരം സംസാരിച്ചതായും മറ്റു പ്രാദേശിക നേതാക്കളുമായും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പ്രധാന ആശങ്കകൾ അദ്ദേഹം നെതന്യാഹുവിനെ അറിയിച്ചു







