പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് വലത് കൈ നഷ്ടപ്പെട്ട ഒന്‍പത് വയസുകാരിയുടെ ചികിത്സ തുടങ്ങിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചുവെന്നും കൃത്രിമ കൈക്കായുള്ള അളവെടുപ്പ് പൂർത്തിയായെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വിനോദിയുടെ വേദനയെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വെള്ളിയാഴ്ചയാണ് ശ്രദ്ധയില്‍പ്പെട്ടത്. കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്ന് തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാട് നിന്ന് കൊച്ചിയില്‍ എത്തിച്ചു. അമൃത ആശുപത്രിയില്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു.
ഇതിനുള്ള ഉപകരണങ്ങള്‍ വിദേശത്ത് നിന്ന് ഓര്‍ഡര്‍ നല്‍കി കൊണ്ടുവരേണ്ടതുണ്ട്. കൃത്രിമ കൈ നിര്‍മ്മിക്കുന്ന ഏജന്‍സിക്ക് ഇതിന് ആവശ്യമായ മുഴുവന്‍ തുകയും ഇന്ന് രാവിലെ നല്‍കിയിട്ടുണ്ട്. രണ്ട് ആഴ്ചക്കുള്ളില്‍ കൃത്രിമ കൈ തയ്യാറാകും. കൃത്രിമ കൈ കുട്ടിക്ക് വച്ചതിന് ശേഷമുള്ള പരിശോധനകള്‍ പരമാവധി മൂന്ന് ആഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ അറിയിച്ചു.
അതേസമയം പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമകൈ വെക്കാൻ പണം നൽകും. വനിത – ശിശു വികസന വകുപ്പിൻ്റെ ബാല നിധിയിൽ നിന്ന് കൃത്രിമ കൈവെക്കാൻ പണം അനുവദിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം കൃത്രിമ കൈ വെക്കാൻ പണം നൽകാമെന്ന് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തി കൈയുടെ അളവും എടുത്തു.
കൃത്രിമ കൈയ്ക്ക് ഓഡർ നൽകിയ ശേഷമാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ പറഞ്ഞതായി വിനോദിനിയുടെ അച്ഛന്‍ അറിയിച്ചു. വിഡി സതീശന്‍ നേരിട്ട് വിളിച്ചെന്നും മകള്‍ക്കു സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.
അന്നത്തെ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാരെ സസ്‌പെൻഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. പണം കടംവാങ്ങിയാണ് വിനോദിനിയുടെ രക്ഷിതാക്കൾ ചികിത്സ നടത്തിയത്. മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രി അധികൃതർ വരുത്തിയ ഗുരുതര വീഴ്ചയ്ക്ക് നഷ്ടപരിഹാരമെങ്കിലും വേണമെന്നാണ് ആവശ്യം.







