പാരിസിൽ 2003 ൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലം, നീരജ് ചോപ്ര 2022 ൽ യൂജിനിൽ നേടിയ വെള്ളി, 2023 ൽ ബുഡാപെസ്റ്റിൽ കരസ്ഥമാക്കിയ സ്വർണം… കഴിഞ്ഞു, 1983ൽ തുടങ്ങിയ ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ നേട്ടം. ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൻ്റെ പുതിയ പതിപ്പ് ടോക്കിയോയിൽ തുടങ്ങുമ്പോൾ ജാവലിനിൽ നിലവിലെ ചാംപ്യൻ നീരജ് ചോപ്ര തന്നെയാണ് ഇക്കുറിയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. അതിനപ്പുറം, ആരെങ്കിലും ഫൈനലിൽ കടന്നാൽ നേട്ടമായി എണ്ണാം.
റെക്കോർഡുകൾ തിരുത്തപ്പെടും. പുതിയ റെക്കോർഡുകൾ തേടിയാണല്ലോ കായിക താരങ്ങളുടെ കുതിപ്പ്. പക്ഷേ, ഏതെങ്കിലും നേട്ടം കൈവരിച്ച ആദ്യ ആൾ എന്നത് ചരിത്രമാണ്. അതു മാറില്ല. ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൻ്റെ ഫൈനലിൽ കടന്ന ആദ്യ ഇന്ത്യൻ താരം നീലം ജെ.സിങ്ങും മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം അഞ്ജു ബോബി ജോർജുമാണ്. രണ്ടും 2003 ൽ പാരിസിൽ ആയിരുന്നു. നീലം ഡിസ്കസ് ത്രോ ഫൈനലിൽ കടന്നു. പന്ത്രണ്ടാമതായി ഫിനിഷ് ചെയ്തു(യോഗ്യതാ റൗണ്ടിൽ 60.33 മീറ്റർ ഡിസ്കസ് പായിച്ച നീലത്തിന് ഫൈനലിൽ 57.92 മീറ്റർ എറിയാനേ സാധിച്ചുള്ളൂ). നീലം ഫൈനൽ യോഗ്യത നേടി ഏതാനും മണിക്കൂർ കഴിഞ്ഞതേയുള്ളൂ.
അതേ വേദിയിൽ അഞ്ജു ഫൈനലിൽ കടന്നു. തുടർന്ന് വെങ്കല മെഡലും നേടി( 6.70 മീറ്റർ). അഞ്ജുവിന് ലോക ചാംപ്യൻഷിപ്പ് സ്വർണത്തിനു തുല്യമായൊരു നേട്ടവുമുണ്ട്. 2005 ൽ ലോക അത്ലറ്റിക്സ് ഫൈനലിൽ കിട്ടിയ സ്വർണം. അന്നു വെള്ളിയായിരുന്നു ( 6.75 മീറ്റർ). പക്ഷേ, തത്യാന കുട്ടോവ ഉത്തേജകത്തിൽ കുടുങ്ങിയപ്പോൾ അഞ്ജുവിന് സ്വർണം നൽകി. ലോക അത് ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളിയും തുടർന്ന് സ്വർണവും നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന ലേബൽ നീരജിനു സ്വന്തം.
ഇന്ത്യൻ ടീമിനൊപ്പം അഞ്ജു ടോക്കിയോയിൽ ഉണ്ട്. നീലം കാനഡയിലാണ്. 2003നു ശേഷം ഡിസ്കസ് താരം വികാസ് ഗൗഡയിലൂടെ 2011ൽ മാത്ര മാണ് ഒരു ഇന്ത്യൻ താരം ഫൈനലിൽ മത്സരിച്ചത്. 2013ലും ഗൗഡ ഫൈനലിൽ കടന്നിരുന്നു. പിന്നെ 2019 ൽ ആയിരുന്നു അടുത്ത ഫൈനൽ ബെർത്ത്. മികച്ച നേട്ടം കണക്കിലെടുത്താൽ 2023 ൽ ജാവലിനിൽ നീരജ് സ്വർണം നേടിയപ്പോൾ ‘കിഷോർ ജെന അഞ്ചാമതും ഡി.പി.മനു ആറാമതും എത്തി. ഇത്തവണ പുരുഷന്മാരുടെ ജാവലിനിൽ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് നാലു പേരുണ്ട്.
ഈ വർഷം ദോഹ ഡയമണ്ട് ലീഗിൽ നീരജ് 90 മീറ്റർ കടമ്പ പിന്നിട്ടെങ്കിലും ( 90.23 മീറ്റർ) ടോക്കിയോയിൽ പോരാട്ടം കടുക്കും. അർഷദ് നദീം മടങ്ങിയെത്തുന്നു. സീസണിൽ ആദ്യ രണ്ടു സ്ഥാനക്കാരായി ജൂലിയൻ വെബറും (91.51 മീറ്റർ) ലൂയിസ് ഡാസിൽവയു ( 91 മീറ്റർ) മുണ്ട്. പരുക്കിൽ നിന്നു മോചിതനായ ശ്രീശങ്കർ ലോങ് ജംപ് ഫൈനലിൽ കടന്നാൽ , പഴയ ഫോം വീണ്ടെടുത്ത് അടുത്ത വർഷം ഏഷ്യൻ ഗെയിംസിൽ സ്വർണം ലക്ഷ്യമിടാൻ അത് പ്രചോദനം ആകും. ശ്രീ ശങ്കറിന് ഇത് നാലാം ലോക ചാംപ്യൻഷിപ്പാണ്. 2022 ൽ ഫൈനലിൽ കടന്നിരുന്നു. കഴിഞ്ഞ രണ്ടു ചാംപ്യൻഷിപ്പിലും ഇന്ത്യൻ ടീമിൽ മലയാളി വനിതാ പ്രാതിനിധ്യം ഇല്ല എന്നും ഓർക്കണം.









