ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതിത്തോറ്റ് ടീം ഇന്ത്യ. ആവേശപ്പോരാട്ടത്തിൽ 22 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഇന്ത്യൻ ക്രിക്കറ്റിന്റെ ഓർമ്മകളിൽ തീരാനോവായി എന്നുമുണ്ടാകും ഈ നിമിഷം. ഷൊയ്ബ് ബഷീറിന്റെ അത്ര അപകടരമല്ലാത്ത പന്ത് മുഹമ്മദ് സിറാജിന്റെ പ്രതിരോധം തകർത്ത് സ്റ്റന്പിലേക്ക് ഉരുണ്ട് ബൈൽസ് ഇളക്കിയപ്പോൾ രാജ്യമൊന്നടങ്കം നെടുവീർപ്പിട്ടുകാണും.
നിരാശയുടെ പടുകുഴിയിലേക്ക് വീണുകാണും. വമ്പൻ സ്കോറിൽ തോറ്റെങ്കിൽ പോട്ടെന്ന് വയ്ക്കാമായിരുന്നു. എന്നാൽ ലക്ഷ്യത്തിന് അടുത്തുള്ള ഈ വീഴ്ച നൽകുന്ന നിരാശ ചെറുതല്ല. 4 വിക്കറ്റിന് 58 റൺസെന്ന നിലയിൽ അവസാനദിനം ക്രീസിലെത്തിയ ഇന്ത്യക്ക് അടുത്ത 54 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാല് പേരെ കൂടി നഷ്ടമായി.
തോൽവി ഉറപ്പിച്ചിടത്ത് പ്രതീക്ഷ നൽകി വാലറ്റക്കാരെ കൂട്ടുപിടിച്ചുള്ള രവീന്ദ്ര ജഡേജയുടെ പോരാട്ടം. ഒമ്പതാം വിക്കറ്റിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പം 35 റൺസിന്റെയും അവസാന വിക്കറ്റിൽ സിറാജിനൊപ്പം 23 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി ജഡേജ പ്രതീക്ഷ നൽകി. ഇന്ത്യ തോൽവി ഏറ്റുവാങ്ങുമ്പോൾ 61 റൺസോടെ ഇംഗ്ലീഷ് ബൗളർക്ക് കീഴടങ്ങാതെ ജഡേജ തല ഉയർത്തി നിന്നു. ജയത്തോടെ അഞ്ച് മത്സര പരന്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം മത്സരം 23ന് മാഞ്ചസ്റ്ററിലാണ്.









