സമാധാനത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടതിന് ശേഷമുള്ള ആദ്യ അമേരിക്ക-ഇറാൻ ചർച്ച ഇന്ന് സ്വിറ്റസർലണ്ടിൽ. മധ്യസ്ഥരായ പാകിസ്താൻ-ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. അന്തിമകരാറിന് രൂപം നൽകുന്നതിനുള്ള ചർച്ചകൾക്കാണ് ഇതോടെ തുടക്കമാകുക. കരാർ ലംഘിച്ചാൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ് പ്രതികരിച്ചു.
ധാരണാപത്രത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും രാജ്യസുരക്ഷയിൽ ഉറപ്പ് ലഭിച്ചതുകൊണ്ടാണ് അംഗീകാരം നൽകിയതെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാനുമായി ധാരണയിലെത്തുന്നതിനായി ട്രംപ് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അതിനായി എല്ലാ സ്വാധീനവും ചെലുത്തിയെന്നും മുജ്തബ ഖമനയി പറഞ്ഞു. താൻ ആദ്യം ധാരണയെ എതിർത്തുവെങ്കിലും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനിൽ നിന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ നിന്നും രാജ്യസുരക്ഷയെപ്പറ്റി ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ധാരണാപത്രം അംഗീകരിച്ചതെന്നും ഖമനയി പ്രസ്താവനയിൽ പറഞ്ഞു.
ഭാവിയിൽ അമേരിക്ക അമിതമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ ഇറാൻ അത് തള്ളിക്കളയുമെന്ന് ഖമനയി വ്യക്തമാക്കി. ഭാവി ചർച്ചകളെ ശത്രുവിൻ്റെ നിലപാടുകളുടെ അംഗീകരിക്കലായി കാണരുതെന്നും ഖമനയി അദേഹം കൂട്ടിച്ചേർത്തു. ഇറാൻ തീരത്തെ നാവിക ഉപരോധം പൂർണമായും പിൻവലിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ തീരത്തേക്കും പുറത്തേക്കും കപ്പലുകൾക്ക് ഇനി നിർബാധം സഞ്ചരിക്കാമെന്നും അമേരിക്കൻ സൈന്യം അറിയിച്ചു.
കപ്പലുകൾക്കുള്ള നിയന്ത്രണം നീക്കിയതായും നീങ്ങാനുള്ള അനുമതി അതി വേഗത്തിൽ നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ നടക്കുന്ന 60 ദിവസക്കാലത്ത് പാസ്സേജ് ഫീസ് ഈടാക്കില്ല. ധാരണാപത്രത്തിനെതിരെയുള്ള ഇസ്രയേൽ നിലപാടിനെ വിമർശിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്തെത്തി. സമാധാന പ്രക്രിയയെ ഇസ്രയേൽ മാനിക്കണം. ലോകത്ത് ഇസ്രയേലിൻ്റെ ശക്തനായ ഏക സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന് ഇസ്രയേൽ ഓർക്കണമെന്ന് വാൻസ് പറഞ്ഞു.
ഇസ്രയേലിനെ സംരക്ഷിക്കുന്ന ആയുധങ്ങളിൽ മൂന്നിൽ രണ്ടും അമേരിക്കൻ നിർമ്മിതമാണെന്നും അമേരിക്കയുടെ നികുതിപ്പണം ഉപയോഗിച്ചുള്ളതാണെന്നും വാൻസ് ഓർമിപ്പിച്ചു. അമേരിക്ക ഇസ്രയേലിന് പ്രതിവർഷം 400 കോടി ഡോളറിൻ്റെ സഹായം നൽകുന്നുണ്ടെന്നും വാൻസ് പറഞ്ഞു. കരാറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരാശനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് വാൻസിൻ്റെ പ്രതികരണം.
പശ്ചിമേഷ്യയിൽ പൂർണ്ണമായ വെടിനിർത്തലാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് യു എസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ എല്ലാവരും തങ്ങളുടെ പ്രതിബദ്ധതകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനുമായി സമാധാന കരാർ ചർച്ച ചെയ്യുന്ന ട്രംപിനെ ഇസ്രയേൽ വിശ്വസിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു.








