ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിലാണ് നിലവിൽ കപ്പലൽ നങ്കൂരമിട്ടിരിക്കുന്നത്. യാത്രക്കാരെ വിമാനമാർഗം അതത് രാജ്യങ്ങളിലേക്കായിരിക്കും മാറ്റുക. മടങ്ങിപ്പോകുന്ന യാത്രക്കാർ 72 മണിക്കൂർ ഐസോലേഷന് ശേഷം 45 ദിവസം വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്.
മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നിന്നാണ് യാത്രക്കാരെ ഒഴിപ്പിക്കുന്നത്. യാത്രക്കാരിൽ രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും 72 മണിക്കൂർ യാത്രക്കാർ ഐസൊലേഷനിൽ തുടരണമെന്നാണ് നിർദേശം. പുറത്തെത്തിക്കുന്ന യാത്രക്കാരെ സീൽ ചെയ്ത ബസുകളിലേക്ക് മാറ്റിയശേഷമാണ് ദ്വീപിലെ വിമാനത്താവളത്തിലേക്ക് എത്തിക്കുക. അതേസമയം, ബ്രിട്ടീഷ് പൗരൻമാരായ 20 യാത്രക്കാർ ഇന്ന് തന്നെ യുകെയിലേക്ക് മടങ്ങും. രാജ്യത്ത് തിരിച്ചെത്തുന്നവരെ ഐസൊലേഷൻ സൗകര്യത്തിലേക്ക് മാറ്റുമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചിരിക്കുന്നത്.
72 മണിക്കൂർ ആശുപത്രി ഐസൊലേഷന് ശേഷം യാത്രക്കാർ 45 ദിവസം വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. ഇരുപതിൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ കപ്പലിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനം നേരിട്ടെത്തിയാണ് ഒഴിപ്പിക്കൽ നടപടി ഏകോപിക്കുന്നത്. ഹാന്റാവൈറസ് മറ്റൊരു കൊവിഡ് അല്ലെന്നും ടെഡ്രോസ് അദാനം വ്യക്തമാക്കി . നാളെയോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കും. ലഗേജുകൾ കപ്പലിൽ ഉപേക്ഷിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ കപ്പലിൽ ഉള്ളവരെ ദ്വീപിൽ ഇറക്കുന്നതിനെതിരെ ടെനറൈഫ് ദ്വീപ് നിവാസികൾ പ്രതിഷേധം നടത്തി.








