തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം. കൊനര്‍ക് നഗരത്തിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണശ്രമം ഉണ്ടായെന്ന് ഇറാന്‍ വ്യക്തമാക്കി. ബുഷെഹര്‍ ആണവ കേന്ദ്രത്തിന് സമീപം ഉള്‍പ്പെടെ തെക്കന്‍ ഇറാനിലുടനീളം സ്‌ഫോടനങ്ങളെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ ഏത് സമയവും ആക്രമിക്കാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് പ്രതികരിച്ചു.
ഇറാന്റെ ആണവനിലയങ്ങള്‍ ഉള്‍പ്പെടെ 170ലധികം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം ഒന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെ വാദം. പ്രതിരോധവും പ്രത്യാക്രമണവും തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം നടത്തി.
ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ നീക്കങ്ങള്‍ ഇസ്രയേല്‍ പ്രധാമന്ത്രിയെ അമേരിക്കന്‍ പ്രസിഡന്റ് ധരിപ്പിച്ചു. ഇന്നലെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ അടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക ഇറാനെ കടന്നാക്രമിച്ചത്.
ഹോര്‍മുസിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങളാണെന്ന ഇറാന്റെ വാദം തെറ്റാണെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. മേയ് മാസം ആദ്യം മുതല്‍ ഇതുവരെ അമേരിക്കന്‍ സഹായത്തോടെ 800 കപ്പലുകള്‍ ഹോര്‍മുസ് കടന്നതായി യു എസ് സൈന്യം അറിയിച്ചു. 38 കോടി ബാരല്‍അന്താരാഷ്ട്ര ജലപാതയിലൂടെ കൊണ്ടുപോയതായും അമേരിക്കയുടെ അവകാശവാദം. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് മേഖല വീണ്ടും യുദ്ധഭീതിയിലായത്.








