മഹാരാഷ്ട്ര നാസിക്ക് ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസുകളിലെ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്. മതപരിവർത്തന ആരോപണങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. പ്രതികൾക്ക് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് നടപടി. പ്രതികൾക്ക് വിദേശ ഫണ്ട് ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ ഒരു സ്ത്രീ അടക്കം 8 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
9 എഫ്ഐആറുകളാണ് കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. പ്രതിയായ നിദാ ഖാൻ എന്ന എച്ച്ആർ മേധാവി ഇപ്പോഴും ഒളിവിലാണ്. ഇന്നും നാളെയും രാജ്യവ്യാപക പ്രതിഷേധത്തിന് ബജ്രംഗ് ദൾ ആഹ്വാനം ചെയ്തു. ഏഴു പേരാണ് പരാതി നൽകിയത്. എൻട്രി ലെവർ ജീവനക്കാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ടീം ലീഡർ ഉൾപ്പെടുന്ന ഉയർന്ന ജീവനക്കാർ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും എന്നതടക്കമുള്ള പരാതികളാണ് ഉയർന്നത്.
എച്ച് ആർ ഹെഡായ നിദാ ഖാനാണ് പ്രതികളെ യുവതികളുമായി സൗഹൃദം സ്ഥാപിക്കുന്നതിനായി സഹായിച്ചത്. പരാതി പറഞ്ഞപ്പോൾ ഒത്തുതീർപ്പാക്കാനും നിദാഖാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു. റംസാൻ കാലത്ത് ഒരു ജീവനക്കാരി നോമ്പ് സ്വീകരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി നേതാവ് ആദ്യം പരാതി നൽകിയത്. പിന്നീട് പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കുടുംബവുമായി അന്വേഷിച്ചപ്പോൾ പരാതി ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ശുചീകരണ തൊഴിലാളികളായി വേഷം മാറി ഓഫീസിനുള്ളിൽ കയറി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പിടിയിലായ പ്രതികളെല്ലാം റിമാൻഡിലാണ്. സംഭവത്തിൽ സംഘടിത നീക്കമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. മലേഷ്യയിൽ നിന്നുള്ള ഒരാളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്തരാഷ്ട്ര ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് എൻഐഎയെ സമീപിച്ചിരിക്കുന്നത്.








