വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷം എന്തെങ്കിലും ഒഴികഴിവ് പറയരുതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു. ഇന്ന് രാജ്യത്തിന് ചരിത്ര ദിനമെന്നും ല്ലാ പാർട്ടികളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുവെന്നും കിരൺ റിജിജു പറഞ്ഞു. മണ്ഡല പുനർനിർണയത്തെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുത് എന്നും ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നതായി കിരൺ റിജിജു പറഞ്ഞു.
മണ്ഡല പുനർനിർണയത്തിന്റെ കാര്യം പറഞ്ഞ് വനിതാ സംവരണത്തെ എതിർക്കരുത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളെ അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നു. എന്തെങ്കിലും കാരണം പറഞ്ഞ് വനിതാ സംവരണത്തെ പരാജയപ്പെടുത്തിയാൽ അത് ദൗർഭാഗ്യകരമാണെന്ന് കിരൺ റിജിജു പറഞ്ഞു. ഒരു സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും ആശങ്കപ്പെടേണ്ടതില്ല. എല്ലാവർക്കും കൃത്യമായ പ്രാതിനിത്യം ഉറപ്പാക്കുമെന്ന് അദേഹം വ്യക്തമാക്കി.
ഒരു സംസ്ഥാനവും ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഒരു സംസ്ഥാനത്തോടും അനീതി ഉണ്ടാകില്ല. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയുള്ളതാണ്. സബ്കാ സാത് സബ്ക വികാസ് ആണ് നടക്കുന്നതെന്ന് കിരൺ റിജിജു വ്യക്തമാക്കി. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.







