ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ നടപടി. ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി. സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ ബിനിൽ എന്നവർക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടർ ഉത്തരവിറക്കി.
ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയിരുന്നു. പുതിയ ഡോക്ടർമാർ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇഎസ്ഐ ഡയറക്ടർക്ക് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഇന്ന് രോഗികൾക്ക് വീണ്ടും ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഇന്നും സമാന രീതിയിൽ ഡോക്ടർമാർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഡോക്ടർമാർ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളിൽ കയറ്റിയതിനുശേഷം ഡോക്ടർമാർ ഇറങ്ങി പോവുകയായിരുന്നു. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിൽ ഒന്നാണ് പേരൂർക്കട ഇഎസ്‌ഐ ആശുപത്രി.







