എക്സിറ്റ് പോൾ ഫലങ്ങൾ എതിരായത് ഇടത് മുന്നണി നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും മുന്നണി തുടർഭരണം നേടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വിജയം പ്രവചിച്ചതോടെ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പുറത്ത് വന്ന 9 സർവേ ഫലങ്ങളിൽ അഞ്ചിലും എൻ.ഡി.എ സീറ്റ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
എക്സിറ്റ് പോൾഫലം പുറത്തുവിട്ട ഒറ്റ ഏജൻസിയും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കാത്തത് യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. സർവേകളിൽ മുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന സീറ്റുകൾക്ക് അപ്പുറമുളള ജനവിധി ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രമുഖ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോളുകൾ.
പരമാവധി 69 സീറ്റുകൾ വരെയാണ് എൽഡിഎഫിനുള്ള സാധ്യത. യുഡിഎഫ് 71 മുതൽ 79 സീറ്റുകൾ വരെ നേടുമെന്ന് പി മാർക്ക് ഏജൻസിയുടെ എക്സിറ്റ് പോൾ. LDFന് 62 മുതൽ 69 സീറ്റുകൾ വരെ. ആക്സിസ് മൈ ഇന്ത്യയും ദേശ് കാ വെർഡിക്ടും യുഡിഎഫ് 90 സീറ്റുകൾക്ക് മുകളിൽ നേടുമെന്ന് പറയുന്നു. പീപ്പിൾസ് സർവേയിൽ യുഡിഎഫിന് 85 സീറ്റ്. മധ്യകേരളം യുഡിഎഫ് തൂത്തുവാരുമെന്ന് ആക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോൾ. വടക്കൻ കേരളത്തിലും യുഡിഎഫ് ആധിപത്യം. തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ. എൻഡിടിവി സർവേയും സമാനം.
പീപ്പിൾസ് ഇൻസൈഡ് സർവേയിൽ ബിജെപിക്ക് 14 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കണക്ക്. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷം സർവേകളും പറയുന്നു. ഏതാണ്ട് എല്ലാ സർവ്വകളും യുഡിഎഫ് വിജയിക്കും എന്ന് പറയുമ്പോഴും ആക്സിസ് മൈ ഇന്ത്യ സർവേയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരുടെയും പിന്തുണ പിണറായി വിജയന്. മുഖ്യമന്ത്രി ചർച്ച സജീവമായ കോൺഗ്രസിൽ കൂടുതൽ പേർ പിന്തുണച്ചത് വി ഡി സതീശനെ. 21 ശതമാനം. രമേശ് ചെന്നിത്തലയെ എട്ട് ശതമാനവും കെ സി വേണുഗോപാലിനെ മൂന്ന് ശതമാനവും പിന്തുണച്ചു.






