സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.
നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് ഉയർന്ന താപനിലയും ഉഷ്‌ണതരംഗതിന് സമാനമായ അന്തരീക്ഷവും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. എന്നാൽ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും നാളെ മുതൽ വ്യാഴാഴ്ച വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. അപ്രഖ്യാപിത പവർകട്ടിൽ വലയുകയാണ് ജനങ്ങൾ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ നൽകി അനുമതിയിൽ കെഎസ്ഇബിക്ക് ആശങ്കയുണ്ട്.
Day Ahead Market വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് റെഗുലേറ്ററി കമ്മീഷൻ നൽകിയിരിക്കുന്നത്. ദിവസ കോൺട്രാക്ട് വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമല്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. കനത്ത ചൂടിനെ തുടർന്ന് സംസ്ഥാനന്തര വൈദ്യുതി വാങ്ങുന്നതിന് ദേശീയ തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് തിരിച്ചടി.
ദീർഘകാല കോൺട്രാക്ട് വ്യവസ്ഥയിൽ വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് കെഎസ്ഇബി തേടിയിരുന്നത്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ ദിവസേന 250 മെഗാവാട്ട് വരെ വൈദ്യുതി പുറത്തുനിന്ന് വാങ്ങാനാണ് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. മെയ് 15 വരെയാണ് കാലാവധി. അതി കഠിനമായ ചൂട് തുടരുന്നതിനിടെ, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. ശനിയാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം 115.075 ദശലക്ഷം യൂണിറ്റും വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5770 മെഗാവാട്ടുമാണ്.







