മുഖ്യമന്ത്രി വിഡി സതീശന്റെ വൈറലായ കെഎസ്ഇബി ഡാന്‍സ് വിഡിയോ നീക്കി മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയില്‍ കാണാനാകില്ല. വിഡിയോ പങ്കുവച്ച് AI കവല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. കുറച്ചുസമയത്തിനകം തന്നെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്. റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിർമ്മിച്ചത് . ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വീഡിയോ എന്നത് ചൂണ്ടിക്കാണിച്ചാണ് നടപടി. വിദേശരാജ്യങ്ങളിൽ നിന്ന് വീഡിയോ കാണാൻ കഴിയും.
വിഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്യേക്കാളുമെല്ലാം മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നു എന്നും വിഡിയോ കണ്ട് ഞെട്ടിപ്പോയി എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ വിഡിയോ എന്തുകൊണ്ട് നീക്കി എന്നതിനെ പറ്റി മെറ്റ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ AI ഡാൻസ് വീഡിയോ കേരളത്തിലെ മിക്കവരും ഏറ്റെടുത്തിരുന്നുവെന്ന് വീഡിയോ നിർമിച്ച അഭിജിത്ത് പറഞ്ഞു. ആർക്കും ഇതുവരെ വീഡിയോയെ പറ്റി നെഗറ്റിവ് അഭിപ്രായം ഇല്ലെന്നും മുഖ്യമന്ത്രി അടക്കം നല്ല അഭിപ്രായം പറഞ്ഞുവെന്നും അഭിജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു.







