മലപ്പുറം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎം-സിപിഐ പോര് തുടരുമ്പോൾ രാഷ്ട്രീയ നീക്കവുമായി മുസ്‌ലിം ലീഗ്. അച്യുതമേനോൻ മന്ത്രിസഭ മുസ്‌ലിംലീഗിൻ്റെയും സി.പി.ഐ യുടെയും ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിയ താളുകളെന്ന് ചന്ദ്രികയിൽ മുസ്‌ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ കെ.പി.എ മജീദിന്റെ ലേഖനം.
സിപിഎം സിപിഐ ഭിന്നത പരസ്യമാകുമ്പോൾ ആണ് മുസ്‌ലിം ലീഗിന്റെ രംഗ പ്രവേശം. മുസ്‌ലിം ലീഗും കോൺഗ്രസും സി.പി.ഐയും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയതെന്ന് ചന്ദ്രികയിലെ ലേഖനത്തിൽ കെപിഎ മജീദ് കൂട്ടിച്ചേർത്തു. സി.പി.ഐ.എമ്മിൻ്റെ വലയിൽ അകപ്പെട്ടതോടെ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ സിപിഐ സ്വയം താഴ്ന്നു പോയി. സിപിഎം തമ്പ്രാൻ കളിക്കുകയാണെന്നും കെപിഎ മജീദ് വിമർശിച്ചു. ലേഖനം സിപിഐക്കുള്ള ക്ഷണമാണോ എന്ന ചോദ്യത്തിനു പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി ഇങ്ങനെ.
പാർട്ടിയിൽ ഈ വിഷയം ആലോചിച്ചിട്ടില്ല.കെ.പി.എ മജീദിന്റെത് അക്കാദമിക് പോയിന്റ് ഓഫ് വ്യൂവിൽ ഉള്ള ലേഖനമാണ്. പാർട്ടി ചർച്ച ചെയ്ത് തീരുമാനം ആയാലെ പറയാൻ പറ്റു. ഇത് ഒരു വൺ സൈഡ് അല്ല. രണ്ട് കൂട്ടരും ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. ലീഗും സിപിഐയും ഒരുമിച്ചപ്പോൾ ഉണ്ടായിരുന്നത് നല്ല കാലമായിരുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, ക്ഷണമല്ലെന്നും സിപിഐയുടെ പ്രതാപ കാലവും മുസ്‌ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവും ആണ് കെ.പി.എ മജീദിന്റെ ലേഖനമെന്ന് പിഎംഎ സലാം പ്രതികരിച്ചു. ക്ഷണം എന്ന വാക്ക് ലേഖനത്തിൽ ഇല്ല. ഇടതുപക്ഷ മുന്നണിയിൽ സിപിഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിൽ പറയുന്നത്. സിപിഐയുടെ പഴയ പ്രതാപവും, മുസ്‌ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവും ആണ് അതിൽ പറഞ്ഞത്.ആ പ്രയാസങ്ങൾ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ല.102 സീറ്റുമായ് അധികാരത്തിൽ നിൽക്കുന്ന മുന്നണിയാണ്. മാത്രമല്ല മുസ്‌ലിം ലീഗ് അല്ല പാർട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.






