തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര വിമർശനവുമായി സംവിധായകൻ അനിൽ വി നാഗേന്ദ്രൻ ട്വന്റിഫോറിനോട്. പാർട്ടി കരുണ കാണിച്ചില്ല പകരം അവഹേളിച്ചു. ‘വസന്തത്തിന്റെ കനൽ വഴികളിൽ’ പാർട്ടിക്ക് വേണ്ടി എടുത്ത സിനിമ. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി സിനിമയെ പാർട്ടി ഉപയോഗിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ സിനിമ തിരഞ്ഞെടുപ്പ് സമയം വിലക്കി.
കോടികളുടെ നഷ്ടം സിനിമ കാരണം അനുഭവിക്കേണ്ടി വന്നു. എന്നാൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സാഹചര്യം പാർട്ടിയായി വിലക്കി. സിനിമ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കം ജോൺ ബ്രിട്ടാസ് തടഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലും ചില താല്പര്യങ്ങൾ മൂലവുമാണ് തടഞ്ഞതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ദേശീയ നേതാക്കൾ പോലും അഭിനന്ദിച്ച സിനിമയോട് കൈരളി അകൽച്ച കാണിച്ചു. സിനിമയോട് കാണിച്ച നീതികേട് ഒരു വേദിയിൽ തുറന്നു പറഞ്ഞു. അതോടെ പിണറായി വിജയനും അതൃപ്തിയുണ്ടായി രണ്ടാമത്തെ സിനിമ ‘വീരവണക്കം’ ഉണ്ടായ സമയത്തും കൈരളിയെ സമീപിക്കാൻ നേതൃത്വം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതനുസരിച്ചു കത്ത് നൽകി. എന്നാൽ കൈരളിയിൽ എത്തിയപ്പോൾ വീണ്ടും മോശം അനുഭവം ഉണ്ടായി. പാർട്ടി സെക്രട്ടറി പറഞ്ഞ കാര്യമായത് കൊണ്ട് മാത്രമാണ് വിശ്വസിച്ചത്.
നാലു മാസം തട്ടിക്കളിച്ചു തമിഴ്നാട്ടിലെ സാറ്റലൈറ്റ് റൈറ്റ്സും ഇല്ലാതാക്കി. അവഹേളിക്കുകയും അപഹസിക്കുകയുമാണ് ചെയ്തത്. ഒന്നും പറയാതെ പാർട്ടിയിൽ നിന്നും പിൻവാങ്ങി. സൈബർ ആക്രമണം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കരുത്.
മൗനമായി പിന്മാറിയിട്ടും സൈബർ ആക്രമണം തുടരുന്നു. അതിലൊന്നും പേടിക്കുന്ന ആളല്ല. പാർട്ടിയിൽ നിന്നും കരുണ പ്രതീക്ഷിച്ചു അതുണ്ടായില്ല. നേതാക്കളുടെ ബന്ധുക്കൾക്ക് പ്രശ്നം ഉണ്ടാകുമ്പോ സഹായിക്കുന്ന നേതൃത്വമാണ്. ബന്ധുമിത്രാദികൾക്ക് പാർട്ടിക്ക് പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങളിലും സഹായം നൽകി. സാധാരണ സഖാക്കൾക്ക് അവഗണനയെന്നും അനിൽ.വി.നാഗേന്ദ്രൻ വിമർശിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സിപിഐഎമ്മുമായുള്ള ബന്ധം സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ ഉപേക്ഷിക്കുകയാണെന്ന് എഫ്ബി പോസ്റ്റ് ഇട്ടത്. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണെന്ന് എഫ്ബി പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. വസന്തത്തിൻ്റെ കനൽ വഴികളിൽ’ (മലയാളം),’വീരവണക്കം'(തമിഴ്) എന്നീ ചലച്ചിത്രങ്ങൾ പുറത്തിറക്കിയിരുന്നു. മുപ്പതുവർഷത്തിലധികം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കി.
കോടിക്കണക്കിനു രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായി. സഹായിച്ചില്ലെങ്കിലും പിന്തുടർന്നു ദ്രോഹിക്കുന്ന ക്രൂരത ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇനിയും തുടരാനാകില്ല. നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ച് ഈ പടികളിറങ്ങുന്നുവെന്ന് അനിൽ വി. നാഗേന്ദ്രൻ എഫ്ബിയിൽ കുറിച്ചു.







