ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂരിൽ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസിൽ കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവെടുപ്പിനായി 5,6 തീയതികളിൽ ഇവരെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മാർച്ച് 12 വരെയായിരുന്നു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നത്
ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മന്ത്രിയുടെ കഴുത്തിനാണ് പരുക്കേറ്റത്. കണ്ണൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു







