മൂന്നര പതിറ്റാണ്ട് നീണ്ട സർവീസ് കാലത്തിനിടയിൽ 57 തവണ തല മാറ്റം ചെയ്യപ്പെട്ട മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേമക ഇന്ന് വിരമിക്കും. ഹരിയാന കേഡറിൽ 1991 ബാച്ച് ഐഎഎസ് ഓഫീസറായ അശോക് അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ നിന്നാണ് വിരമിക്കുന്നത്. സർവീസ് കാലത്ത് സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
2012 രാജ്യം യുപിഎ സർക്കാർ ഭരിച്ചുകൊണ്ടിരിക്കെ റോബർട്ട് വാദ്രയുമായി ബന്ധപ്പെട്ട ഗുരുഗ്രാമിലെ ഭൂമി ഇടപാട് റദ്ദാക്കി കൊണ്ടാണ് അദ്ദേഹം രാജ്യമാകെ പ്രശസ്തനായത്. ആറുമാസത്തിൽ ഒന്ന് എന്ന തോതിൽ സർവീസ് കാലയളവിൽ ആകെ 57 തവണയാണ് അദ്ദേഹം സ്ഥലം മാറ്റത്തിന് വിധേയനായത്. സംസ്ഥാനത്ത് താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന് കഴിഞ്ഞ 12 വർഷത്തിനിടെ നൽകിയിരുന്നത്. ഒരു വർഷം മുൻപാണ് ട്രാൻസ്പോർട്ട് വകുപ്പിന്റെ കമ്മീഷണർ ആയി അദ്ദേഹം ചുമതലയേറ്റത്.
സർവീസ് കാലയളവിൽ നാല് തവണ ആർക്കേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയിലേക്കും അദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിൽ ഒരുവട്ടം കോൺഗ്രസ് ഭരിച്ച കാലത്തും മൂന്നുവട്ടം ബിജെപി ഭരിച്ച കാലത്തുമായിരുന്നു സ്ഥലംമാറ്റം. പശ്ചിമബംഗാൾ സ്വദേശിയായ ഇദ്ദേഹം 1965 ലാണ് ജനിച്ചത്. ഖരഗ്പുർ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം, ടാറ്റ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി കരസ്ഥമാക്കി. എംബിഎ ബിരുദധാരി കൂടിയായ ഇദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദവും നേടിയിട്ടുണ്ട്









