ഡൽഹി: കെട്ടിടം തകർന്നുണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ. പിജികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. വാടക തുകക്ക് പരിധി നിശ്ചയിക്കും. സി സി ടി വി ക്യാമറകൾ നിർബന്ധമാക്കാനും നിർദ്ദേശം. 15 ലധികം വിദ്യാർത്ഥികൾ ഉള്ള പിജികൾക്ക് രാത്രി സെക്യൂരിറ്റിയെ ഉറപ്പാക്കണമെന്നും സർക്കാർ നിർദേശം നൽകി. അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് പിജി നടത്തിപ്പുകാരൻ സുധാൻഷു അറസ്റ്റിൽ.
ഒളിവിലുള്ള മറ്റൊരു നടത്തിപ്പുകാരനായി അന്വേഷണം തുടരുന്നു. അധികൃത അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയ കോൺട്രാക്ടർ നേരത്തെ അറസ്റ്റിലായിരുന്നു. ഡൽഹി സത്യനികേതനിലെ കെട്ടിട ദുരന്തത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കാൻ ദേശീയ മനുഷ്യവാകാശ കമ്മീഷൻ. ഡൽഹി സർക്കാരിനോടും യുജിസിയോടും ഡൽഹിയിലെ ഹോസ്റ്റൽ ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ഇന്നലെ കമ്മീഷൻ ആവശ്യപ്പെട്ടു. കമീഷൻ അംഗം പ്രിയാങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.
അതേസമയം സത്യനികേതൻ കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വ്യാപക സുരക്ഷാ പരിശോധനയ്ക്ക് സർക്കാർ തീരുമാനിച്ചു. സത്യനികേതൻ ഉൾപ്പെടെയുള്ള വിദ്യാർഥി പി.ജി കേന്ദ്രങ്ങളിലെ എല്ലാ കെട്ടിടങ്ങൾക്കും ഒരാഴ്ചയ്ക്കുള്ളിൽ ഘടനാ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കും. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കും പി.ജി താമസകേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷാ നയം കൊണ്ടുവരുന്നതും സർക്കാർ പരിഗണനയിലാണ്.








