വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ് നടൻ വിക്രം കൈവശം വെച്ചിരുന്നത്.
ദക്ഷിണേശ്യൻ രാജ്യങ്ങളിൽ കണ്ട് വരുന്ന ഈ കുരങ്ങ് വർഗത്തിൻറെ കൈമാറ്റത്തിന് കർശന വിലക്കുമുണ്ട്. അപൂർവ ഇനം ജീവികളെ കൈവശം വയ്ക്കാൻ കർശന വ്യവസ്ഥകളുണ്ട്.എന്നിട്ടും ഈ കുരങ്ങ് നടൻറെ കൈവശം എങ്ങനെ എത്തിയെന്നാണ് വനം വകുപ്പ് അന്വേഷിക്കുന്നത്. വ്യവസ്ഥകൾ പാലിച്ചിരുന്നോ എന്ന് വ്യക്തമല്ല. മണിപ്പൂർ സ്വദേശി 2020ൽ എട്ട് ലാർ ഗിബ്ബണുകൾ കൈവശം ഉണ്ടെന്ന് സർക്കാരിൻറെ പരിവേശ് വെബ് സൈറ്റിൽ വിവരം നൽകിയിട്ടുണ്ട്. അതിൽ മൂന്നെണ്ണത്തെ ജൂൺ 5ന് ഇറോഡ് എത്തിച്ചു. അവിടെ നിന്നാണ് ഓഗസ്റ്റ് 5ന് ചെന്നൈയിലേക്ക് എത്തിച്ചത്.
നടന്റെ മകളുടെ ഭർതൃ പിതാവിൻറെ ഫാം ഹൌസിലേക്ക് ഇവയെ എത്തിച്ചെന്നാണ് സൂചന. വിശദമായ വിശദീകരണം മൂന്ന് ദിവസത്തിനകം നൽകണമെന്നാണ് നടനോട് വനം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അപൂർവ ഇനത്തിലെ വന്യജീവികളെ കൈവശം വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.








