പാർലമെൻ്റിന് പുറത്ത് അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ നടത്തിയ പ്രതിഷേധത്തിൽ സ്വതന്ത്ര എംപി പപ്പുയാദവിനെതിരെ കേസ്. സൂര്യ മൈഥിൽ എന്ന പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ഡൽഹി ജഹാംഗിപുരി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പാർലമെന്റിന് പുറത്ത് പപ്പുയാദവ് ഭണ്ഡാരവുമായാണ് സംഭാവന കൊള്ളയിൽ പ്രതിഷേധിച്ചത്.
രാമക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചും, സമീപകാല പ്രതിഷേധങ്ങൾക്കിടെ വിദ്യാർത്ഥികൾക്കെതിരെ നടന്ന പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ വിമർശനം തുടരുന്നതിനിടെയാണ് പപ്പു യാദവ് മകർ കവാടത്തിന് സമീപം പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി എത്തി ഭണ്ഡാരത്തിൽ സംഭാവന നൽകുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കാവി വസ്ത്രം ധരിച്ച് ശ്രീരാമന്റെ ചിത്രം കൈയിലേന്തി, ഭക്തരിൽ നിന്ന് സംഭാവന സ്വീകരിക്കുന്ന ക്ഷേത്ര പൂജാരിയുടെ വേഷം അണിഞ്ഞായിരുന്നു പപ്പു യാദവ് പ്രതിഷേധം നടത്തിയത്. സംഭവത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ‘സനാതന’ത്തെ അപകീർത്തിപ്പെടുത്താനായി പ്രതിപക്ഷം സന്യാസിമാരെ അനാദരിക്കുകയാണെന്നും പപ്പു യാദവിന്റെ പ്രതിഷേധത്തെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അപലപിക്കുകയും ചെയ്തു.








