ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫേസ്ബുക്കിൽ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ കേസ് എടുത്തു. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് കേസ്. കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്‌തിക്ക് ഹാനിവരുത്തുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. അനിൽകുമാറിൻ്റെ ഫോണും പൊലീസ് പിടിച്ചെടുത്തു.
ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിൻ്റെ ഫെയ്‌സ്ബുക്ക് കമൻറ്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാൽ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്താകുമെന്നായിരുന്നു കമൻറ്റിലെ ഉള്ളടക്കം.
കാര്യങ്ങൾ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമൻ്റ്റിൽ ഇല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ ഫെയ്‌സ്ബുക്ക് പ്രതികരണം ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനികരമാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനിൽകുമാറിൻ്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.







