വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താത്പര്യമുണ്ടെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ കെ രാഗേഷ്. വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെകട്ടറിക്ക് മാത്രമല്ല താത്പര്യമെന്നും ഓരോ മലയാളിക്കും താത്പര്യമുണ്ടെന്നും ജനാധിപത്യബോധത്തിന്റെ താൽപര്യമാണത്, മാത്രമല്ല പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് അസഹിഷ്‌ണുത. ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് പോയി അദാനി അധികൃതരെ കണ്ടത് എന്തിനായിരുന്നു? പത്രസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കുന്ന അപൂർവ്വം ചില മാധ്യമങ്ങളെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് താങ്കളുടെ ശൈലിയായി മാറിയിട്ടുണ്ട്. പൊതു പ്രവർത്തകരെയാകെ അത്തരത്തിൽ വിരട്ടി നിർത്താമെന്ന് കരുതരുത്. താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല!
ഇന്നത്തെ അസ്വസ്ഥത കണ്ടപ്പോൾ, ഉന്നയിച്ച കാര്യങ്ങൾ താങ്കളെ പ്രതിരോധത്തിലാക്കിയെന്നത് വ്യക്തമായി. താങ്കൾ ഉപയോഗിച്ച വാക്കുകൾ, ശരീര ഭാഷ തുടങ്ങിയവയൊന്നും ഒരു മുഖ്യമന്ത്രിക്ക് ചേർന്ന രീതിയിലായിരുന്നില്ലെന്ന് തുറന്നുപറയട്ടെ. അഹിതമായ രീതിയിൽ വിഴിഞ്ഞം ഡീലിന് താങ്കൾ വഴിയൊരുക്കുമ്പോൾ കേരള ജനതയ്ക്ക് തങ്ങളുടെ മുഖ്യമന്ത്രിയെക്കുറിച്ച് ചില സംശയങ്ങൾ നിലവിലുണ്ട്. നാൾക്കുനാൾ അത് വർദ്ധിക്കുകതന്നെയാണ്.
എന്തിനാണ് ധനം, നിയംമം, തുറമുഖം വകുപ്പുകൾ മുഖ്യമന്ത്രി ബോധപൂർവം ഏറ്റെടുത്തത്? എന്തിനാണ് വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത്? എന്തിനാണ് ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് അദാനി അധികൃതരെ കണ്ടത്? ആരാണ് ആ പ്രത്യേക വിമാനത്തിന്റെ ചിലവ് വഹിച്ചത്? കെ കെ രാഗേഷ് ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.






