സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25ദശലക്ഷം യൂണിറ്റാണ്. ഉൽപാദനം 10.59 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 71.66ദശലക്ഷം യൂണിറ്റും ഉയർന്ന ആവശ്യകത 4410 മെഗാവാട്ട് ആണ്. വൈദ്യുതി ഉൽപാദനത്തിനായി കെഎസ്ഇബി ഡാമുകളിൽ അവശേഷിക്കുന്ന ജലം 21.87% മാത്രമാണ് എന്നാൽ അത് കഴിഞ്ഞ വർഷം 61.08% ആയിരുന്നു.
അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകണമെന്ന് കെഎസ്‌ഇബിയോട് റെഗുലേറ്ററി കമീഷൻ നിർദേശം നൽകിയിരുന്നു. എസ്‌എംഎസ്, അച്ചടി– ദൃശ്യ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ തുടങ്ങി സാധ്യമായ മാർഗങ്ങളിലെല്ലാം അറിയിപ്പ് നൽകണം. വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന്, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിശ്ചിത സമയത്തേക്ക് ലോഡ്‌ഷെഡ്‌ഡിങ് ഏർപ്പെടുത്താമെന്നും കമീഷൻ അറിയിച്ചു. മഴ ലഭിച്ചതോടെ തിങ്കളാഴ്ച വൈദ്യുതി ഉപയോഗത്തിൽ 300 മെഗാവാട്ട് മുതൽ 500 മെഗാവാട്ട് വരെ കുറവുണ്ടായെന്ന് കെഎസ്‌ഇബി അറിയിച്ചു.






