വിഭവ സമാഹരണത്തിന് എന്തൊക്കെ നടപടികൾ പ്രഖ്യാപിക്കുമെന്നതാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആദ്യ ബജറ്റിനെ ചുറ്റിപ്പറ്റി ഉയരുന്ന ആകാംക്ഷ. കേന്ദ്ര സഹായത്തിലെ 20,000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വി.ഡി സതീശന് മുന്നിലുളള പ്രധാന വെല്ലുവിളി. ഇന്ദിരാ ഗ്യാരന്റികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തിയേ തീരൂ. നികുതി ചോർച്ച തടയാനും നികുതി പിരിവ്
ഊർജമാക്കാനുമുളള നടപടികൾ അടങ്ങുന്ന സമഗ്ര ധനമാനേജുമെന്റിലൂടെ വരുമാന വിടവ് പരിഹരിക്കാനായിരിക്കും വി.ഡി സതീശൻ ശ്രമിക്കുക.
സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് കൊണ്ട് പുറത്തിറക്കിയ ധവളപത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത വാർഷിക പദ്ധതിയ്ക്കായി വിലയിരുത്തിയ തുകയിൽ 20500 കോടി കുറവുണ്ട് എന്നതാണ്. റവന്യു ഡെഫിസിറ്റ് ഗ്രാൻറ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 36000 കോടിയുടെ വാർഷിക പദ്ധതി തയാറാക്കിയത്. എന്നാൽ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് നൽകുന്നതിൽ കേന്ദ്ര സർക്കാർ മൗനം പാലിച്ചതോടെ വാർഷിക പദ്ധതി നടപ്പാക്കാൻ 20500 കോടി രൂപ കണ്ടെത്തുകയോ പദ്ധതി വെട്ടിക്കുറക്കുകയോ ചെയ്യണം. ഇടത് സർക്കാർ പാസാക്കിയ ബജറ്റ് പുതുക്കുന്ന വി.ഡി.സതീശന് മുന്നിലുളള പ്രധാന വെല്ലുവിളിയും ഇതുതന്നെ.
അധിക വിഭവ സമാഹരണമില്ലാതെ മുന്നോട്ട് പോകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനുളള വഴിയാണ് ബജറ്റ് തുറന്നെടുക്കേണ്ടത്. പ്രതിപക്ഷത്തിരിക്കെ ആരോപിച്ച നികുതി ചോർച്ച തടയാനുളള നടപടിയെടുക്കുക എന്നതാണ് പോംവഴി. സ്വർണത്തിൻെറ വിൽപ്പനക്ക് അനുസരിച്ചുളള നികുതി കിട്ടുന്നില്ലെന്നും IGST ഫലപ്രദമായി പിരിച്ചെടുക്കാനാവാത്തത് കൊണ്ട് കാൽലക്ഷം കോടിയുടെ നഷ്ടമുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവായിരിക്കെ ആരോപിച്ചത്. ഈ നഷ്ടങ്ങൾ തിരിച്ചുപിടിക്കാൻ ജി.എസ്.ടി സംവിധാനം ഉടച്ചുവാർക്കുന്നതിനും നികുതി പിരിവ് ഊർജിതമാക്കുന്നതിനുമുളള നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.
നികുതി വരുമാനം ഗണ്യമായി ഉയർന്നാലല്ലാതെ ഇന്ദിരാ ഗ്യാരന്റികളും ക്ഷേമ പെൻഷനും വർദ്ധിപ്പിക്കാനാകു. LDF നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി പോലെ സാമ്പത്തിക ബാധ്യത വരുന്നവ വേറെയുമുണ്ട്. ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകാൻ വരുമാനം കൂട്ടിയേ തീരു. വാഹന നികുതിയുടെ പകുതിയും ഇന്ധന സെസും ഇപ്പോൾ കിഫ്ബിയിലേക്കാണ് പോകുന്നത്.ഇത് അവസാനിപ്പിച്ച് സർക്കാരിന്റെ പണലഭ്യത കൂട്ടാനുളള നടപടികളും ബജറ്റിൽ പ്രതീക്ഷിക്കുന്നു.എൽ.ഡി.എഫ് സർക്കാർ ബജറ്റും ധനവിനിയോഗ ബില്ലും പാസാക്കിയതിനാൽ റിവൈസ്ഡ് ബജറ്റോ ഭേദഗതി ബജറ്റോ ആകും മുഖ്യമന്ത്രി അവതരിപ്പിക്കുക. ബജറ്റ് പുതുക്കുമ്പോൾ വലിയതോതിലുളള മാറ്റങ്ങൾക്ക് പരിമിതിയുണ്ട്.







